ഉന്നാവിലെ വനമേഖലയിൽ രണ്ട് പെൺകുട്ടികൾ മരിച്ച സംഭവം; അന്വേഷണം പുരോഗമിക്കുന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിലെ വനമേഖലയിൽ കന്നുകാലികൾക്ക് പുല്ല് തേടിപ്പോയ 13ഉം 16ഉം വയസ്സുള്ള 2 പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മരിച്ച പെൺകുട്ടികളോടൊപ്പം കണ്ടെത്തിയ മൂന്നാമത്തെ പെൺകുട്ടിയുടെ ജീവൻ നിലനിർത്താനുള്ള തിവ്രശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന പെൺകുട്ടിയെ ഇപ്പോൾ എയർ ലിഫ്റ്റ് ചെയ്ത് ഡൽഹിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് എത്തിക്കാനാണ് തിരുമാനം.
കന്നുകാലികൾക്ക് പുല്ല് തേടിപ്പോയ പെൺകുട്ടികൾ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വനത്തിന് സമീപത്തുള്ള പാടത്ത് നിന്നും രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ചെയ്തു.
അസോഹ പൊലീസ് േസ്റ്റഷൻ പരിധിയിലാണ് സംഭവം നടന്നത്. വിഷം ഉള്ളിൽ ചെന്നാണ് രണ്ട് പെൺകുട്ടികളും മരിച്ചതെന്നാണ് ഉന്നാവോ പൊലീസിന്റെ പ്രാഥമിക നിഗമനം. എസ്പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രിയിൽ സ്ഥലത്തെത്തി തുടർ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി. ഏത് സാഹചര്യത്തിൽ പെൺകുട്ടികൾ മരിച്ചു എന്നതിനടക്കം മണിക്കൂറുകൾക്ക് ഉള്ളിൽ ഉത്തരം നൽകാൻ സാധിക്കും എന്ന് പൊലീസ് വ്യക്തമാക്കി. എല്ലാ സാധ്യതകളും സംശയങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കൈയ്യും കാലും ബന്ധിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ മുന്നു പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഡോക്ടർമാരാണ് രണ്ട് പെൺകുട്ടികളുടെ മരണം സ്ഥിരീകരിച്ചത്. പെൺകുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് തന്നെ രണ്ട് പേർ മരിച്ച നിലയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഗുരുതരാവസ്ഥയിൽ കഴിയുന്ന പെൺകുട്ടിയുടെ ആന്തരാവയവങ്ങളുടെ അവസ്ഥ മോശമാണ്. മരുന്നുകളോട് ശരിരം ഇപ്പോൾ പ്രതികരിക്കുന്നില്ല. അൽപം അവസ്ഥ മെച്ചപ്പെട്ടാൽ ഉടൻ പെൺകുട്ടിയെ ഡൽഹിയിലെത്തിച്ച് ചികിത്സ നൽകാൻ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചതായും ആശുപത്രി അധികൃതർ വിശദികരിക്കുന്നു.

