സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ കുറ്റവാളി തൂക്കു കയറിലേക്ക്
ലക്‌നൗ: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 2008 ഏപ്രിലിൽ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലെ ഷബ്‌നയാണ് പ്രതി. ഉത്തർപ്രദേശിലെ മഥുരയിൽ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാർ പവൻ ജല്ലാദ് രണ്ടു തവണ നടപടിക്രമങ്ങൾ പരിശോധിച്ചു. ശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. ഷബ്‌നത്തിനു മരണ വാറന്റ് പുറപ്പെടുവിച്ചുകഴിഞ്ഞു. ബിഹാറിലെ ബുക്‌സാറിൽനിന്നാണ് തൂക്കുകയർ എത്തിക്കുന്നത്. ഉത്തർപ്രദേശിലെ അംരോഹയിൽ ഭവന്‍ഖേദിയെന്ന ഗ്രാമത്തിലാണ് 2008 ഏപ്രിൽ 14ന് രാത്രിയാണ് കേസിനാസ്പദമായ ക്രൂരകൃത്യം അരങ്ങേറിയത്. കാമുകനായ സലിമിനൊപ്പം ചേർന്ന് ഷബ്‌നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കുടുംബാംഗങ്ങൾക്കു പാലിൽ മയക്കുമരുന്നു ചേർത്തു നൽകിയതിനു ശേഷമായിരുന്നു കൊടുംക്രൂരത. സലിമുമായുള്ള പ്രേമബന്ധത്തിനു കുടുംബാംഗങ്ങൾ തടസം നിന്നതാണ് കൊലയ്ക്കു കാരണം. രണ്ടുവർഷത്തെ വിചാരണയ്ക്കു ശേഷം അംരോഹ കോടതി 2010 ജൂലൈയിൽ ഷബ്‌നത്തിനും സലിമിനും വധശിക്ഷ വിധിച്ചു. തുടർന്ന് ഇവർ മേൽക്കോടതികളെ സമീപിച്ചെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
വനിതകളുടെ വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനം 150 വർഷം മുന്പാണു മഥുരയിൽ നിർമിച്ചത്. എന്നാൽ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുവരെ ഒരു വനിതയെയും തൂക്കിലേറ്റിയിട്ടില്ല.

