മുത്തൂറ്റ് ഫിനാൻസിൽ വൻ കവർച്ച; മാനേജറെ കെട്ടിയിട്ട് ഏഴ് കോടിയുടെ സ്വർണം കവർന്നു
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്‌നാട് കൃഷ്‌ണഗിരി ഹൊസൂർ ശാഖയിൽ തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വർണം കവർന്നു. രാവിലെ പത്ത് മണിയ്‌ക്ക് ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കൊളള നടത്തിയത്. മാനേജറെ ഉൾപ്പടെ കെട്ടിയിട്ടായിരുന്നു കവർച്ച.
ഏഴ് കോടി രൂപയുടെ സ്വർണത്തിനൊപ്പം 96,000 രൂപയും കൊളളസംഘം കൊണ്ടുപോയി. സെക്യൂരിറ്റിയെ ഉൾപ്പടെ തോക്കിൻമുനയിൽ നിർത്തിയശേഷമായിരുന്നു നാടകീയ രംഗങ്ങൾ. ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന തുടരുകയാണ്.
മുത്തൂറ്റിന്റെ തന്നെ കൃഷ്‌ണഗിരി ശാഖയിൽ രണ്ടാഴ്‌ച മുന്പ് ഒരു മോഷണ ശ്രമം നടന്നിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവെയാണ് നാടിനെ നടുക്കി മറ്റൊരു കവർച്ച നടന്നിരിക്കുന്നത്.
