മഹാസഖ്യ വേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറൻ അധികാരമേറ്റു

റാഞ്ചി: പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ ശക്തി വിളിച്ചോതിയ വേദിയിൽ ജാർഖണ്ഡിന്‍റെ 11 ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ദ്രൗപതി മുർമു സത്യവാചകം ചെല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി, ആർജെഡി നേതാവ് തേജസ്വി യാദവ്, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ തുടങ്ങി പ്രതിപക്ഷ പാർട്ടി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. 81 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 47 സീറ്റുകൾ നേടിയാണ് ജെഎംഎം−കോൺഗ്രസ്−ആർ.ജെ.ഡി സഖ്യം അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയായിരുന്ന രഘുബർ ദാസ് ഉൾപ്പെടെ ബി.ജെ.പിയുടെ പലപ്രമുഖരും ജെ.എം.എം− കോൺഗ്രസ്−ആർ.ജെ.ഡി തേരോട്ടത്തിൽ വീണു. ബി.ജെ.പിക്ക് ഇത്തവണ 25 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ ഹേമന്ത് സോറന്‍റെ മുൻഗാമിയായിരുന്ന രഘുബർദാസ് മാത്രമാണ് സംസ്ഥാനത്തിന്‍റെ 19 വർഷത്തെ ചരിത്രത്തിനിടെ അഞ്ച് വർഷം തികച്ച് ഭരണം നടത്തിയിട്ടുള്ളു.