പോലീസ് കോൺസ്റ്റബിളിനെ കാമുകി തീകൊളുത്തി കൊന്നു
ചെന്നൈ: പോലീസുകാരനെ കാമുകി തീകൊളുത്തി കൊന്നു. സത്യമൂർത്തി നഗർ പോലീസ് ക്വാട്ടേഴ്സിൽ താമസിച്ചിരുന്ന വില്ലുപുരം സ്വദേശി വെങ്കേഷി (31)നെയാണ് കാമുകി ആശ തീവച്ചു കൊലപ്പെടുത്തിയത്. തന്നെ വഞ്ചിച്ചു പോലീസ് കോൺസ്റ്റബിളായ വെങ്കടേഷ് പോലീസുകാരിയായ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തിയതാണു കൊല ചെയ്യാൻ കാരണമെന്ന് ആശ പോലീസിനു മൊഴി നൽകി.
ആദ്യം വെങ്കടേഷ് സ്വയം ജീവനൊടുക്കിയതായാണ് ആശ പോലീസിനെ അറിയിച്ചത്. എന്നാൽ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. പുതിയ ബന്ധത്തെ ചൊല്ലി ഉണ്ടായ വഴിക്കിനിടെ കൈയ്യിൽ കരുതിയ മണ്ണെണ്ണ വെങ്കടേഷിന്റെ ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വെങ്കടേഷനു കിൽപോക് മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഇന്നലെ മരണത്തിനു കീഴടങ്ങി. ആശയെ അറസ്റ്റു ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വില്ലുപുരം സ്വദേശിനിയായ ജയ എന്ന യുവതിയെ 2012ൽ വെങ്കേഷ് വിവാഹം കഴിച്ചിരുന്നു. 2015ൽ ആശയുമായി പ്രണയത്തിലായതോടെ ഇയാൾ ആദ്യഭാര്യയെ ഉപേക്ഷിച്ചിരുന്നു. വെങ്കടേഷുമൊത്തു ജീവിക്കാൻ ഭർത്താവിനെയും മക്കളെയും ആശ ഉപേക്ഷിച്ചിരുന്നു.

