രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കുഴൽകിണറിൽ വീണ രണ്ട് വസുകാരൻ വിടപറഞ്ഞു
തിരുച്ചിറപ്പള്ളി: പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ രണ്ട് വസുകാരൻ വിടപറഞ്ഞു. വെള്ളിയാഴ്‌ച കുഴൽക്കിണറിൽ വീണക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരവെയാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തുന്ന വാർത്ത പുറത്തുവന്നത്. കിണറിൽ നിന്ന് അഴുകിയ ദുർഗന്ധം വമിച്ചതോടെയാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. പിന്നീട് സമാന്തരമായി കുഴിയെടുക്കുന്നത് നിർത്തി വെച്ച് കുഴൽകിണറിനുള്ളിൽ കൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുലർച്ചയോടെ പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ വീണ്ടും കുഞ്ഞ് ആറടിയോളം താഴേക്ക് വീണു. പിന്നീട് മൃതദേഹത്തിന്റെ ഭാഗങ്ങൾ ഘട്ടം ഘട്ടമായി പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീടിനടുത്തുള്ള പുരയിടത്തിൽ കളിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറ്റിൽ അകപ്പെട്ടത്. 600 മുതൽ ആയിരം അടി വരെ ആഴമുണ്ടെന്നു കരുതപ്പെടുന്ന കിണറിൽ, നൂറ് അടി താഴ്‌ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ദേശീയ ദുരന്ത നിവരാണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങൾ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ശ്രമമാണ് വിഫലമായത്.

