പ്രളയത്തിനു പിന്നാലെ ബിഹാറില്‍ പകർച്ചപ്പനികൾ പടരുന്നു, 2000ത്തോളം പേര്‍ ചികിത്സയില്‍
പട്ന: പ്രളയത്തിനു പിന്നാലെ ബിഹാറിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1923പേർ ഡെങ്കിക്ക് ചികിത്സ തേടിയതായാണ് വിവരം. പട്നയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കി ബാധിച്ചിട്ടുള്ളത്. 1410 പേർക്കാണ് ഇവിടെ ഇതിനോടകം ഡെങ്കി സ്ഥിരീകരിച്ചിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളായ കങ്കഡ് ബാഗ്, ഗർദാനി ബാഗ്, ഡാക് ബംഗ്ലാവ്, എസ്.കെ പുരി എന്നിവിടങ്ങളിൽ നിന്നും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കനത്തമഴയെയും പ്രളയത്തെയും തുടർന്ന് ഈ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.
അതേസമയം നിരവധിപ്പേർക്ക് ചിക്കൻ ഗുനിയയും ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം സംസ്ഥാനത്ത് 150 ഓളം പേർക്ക് ചിക്കൻ ഗുനിയ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 140പേരും പട്നയിൽ നിന്നുള്ളവരാണ്. പ്രളയാനന്തര സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി നിതീഷ് കുമാർ തിങ്കളാഴ്ച ഉന്നത തല യോഗം വിളിച്ചിരുന്നു.

