ആരേ കോളനിയിലെ മരം മുറിക്കലിന് സുപ്രീം കോടതി വിലക്ക്
മുംബൈ: മെട്രോയുടെ കാര്‍ ഷെഡ് നിര്‍മ്മിക്കുന്നതിനായി മുംബൈ ആരേ കോളനിയിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്. ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തൽസ്ഥിതി തുടരാൻ നിർദേശിച്ചത്. മരംമുറിക്കില്ലെന്ന് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകി. കാർ ഷെഡ് നിർമ്മിക്കുന്നതിനായി മുംബൈ മെട്രോ കോർപറേഷനാണ് മരങ്ങൾ മുറിച്ചുമാറ്റുന്നത്. മരം മുറിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് അധികൃതര്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയത്. മരങ്ങള്‍ വെട്ടി മാറ്റുന്നതിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

