വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ തെറ്റായ സന്ദേശം നല്‍കുന്നു: കോണ്‍ഗ്രസ്


ന്യുഡല്‍ഹി: ജമ്മു കശ്മീരിന്  അനുഛേദം 370 റദ്ദാക്കിയ പ്രമേയത്തിലും ജമ്മു കശ്മീര്‍ പുനര്‍നിര്‍ണയ ബില്ലിന്മേലും ലോക്‌സഭയില്‍ ചര്‍ച്ച തുടരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത മനീഷ് തിവാരി സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നിങ്ങള്‍ എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് മനീഷ് തീവാരി ചോദിച്ചു. ജമ്മു കശ്മീര്‍ നിയമസഭയുടെ അനുമതി പോലുമില്ലാതെ സര്‍ക്കാരിന് സെക്ഷന്‍ 370 റദ്ദാക്കാന്‍ കഴിയില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് വഴി, ആ നിയമസഭകളുടെ അവകാശങ്ങള്‍ പാര്‍ലമെന്റ് കവര്‍ന്നെടുക്കുന്നതോടെ, എന്തു സന്ദേശമാണ് നിങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്. ഇത് ഏതു നടപടിക്രമമാണ്. മനീഷ് തിവാരി ചോദിച്ചു.

ജമ്മു കശ്മീര്‍ പുനര്‍നിര്‍മ്മാണ ബില്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനയെ പരിഹസിക്കുന്നതുമാണ്. ആന്ധ്രാപ്രദേശ് വിഭജനത്തിന് മുന്‍പ് അവരുടെ സമ്മതം തേടിയിരുന്നു. ഏതൊരു സംസ്ഥാനത്തിന്റെയും അതിര്‍ത്തികള്‍ മാറ്റുന്നതിന് മുന്‍പ് ആ സംസ്ഥാന നിയമസഭയുമായി കൂടിയാലോചിക്കണമെന്ന് ഭരണഘടനയുടെ സെക്ഷന്‍ 3ല്‍ പറയുന്നതായും തിവാരി ചൂണ്ടിക്കട്ടി.
എന്നാല്‍ ഇതിനു മറുപടി പറയാതെ അമിത് ഷാ, സെക്ഷന്‍ 370 റദ്ദാക്കിയതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുണ്ടോയെന്ന് അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് തിരിച്ചടിച്ചു. എന്നാല്‍ എപ്പോഴും നിഴലില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന അസംബ്ലിയുടെ അനുമതിയില്ലാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ കഴിയല്ലെന്ന നിലപാടിലാണ് തിവാരി മുറുകെ പിടിച്ചത്. അതിനിടെ, വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച് ഡി.എം.കെയിലെ ദയാനിധി മാരന്‍, ഫാറൂഖ് അബ്ദുള്ള ഈ സഭയിലെ അംഗമാണ്. അദ്ദേഹത്തെ കാണ്‍മാനില്ല. അദ്ദേഹം എവിടെയാണെന്ന് ഒരു വിവരവുമില്ല. അംഗങ്ങളെ സംരക്ഷിക്കാന്‍ സ്പീക്കര്‍ക്ക് ഉത്തരവാദിത്തമുണ്ട്. സ്പീക്കര്‍ നിഷ്പക്ഷനായിരിക്കണമെന്നും പറഞ്ഞു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed