ജാർഖണ്ധിൽ അഞ്ച് സാമൂഹ്യ പ്രവർത്തകരെ കൂട്ടബലാത്സംഗം ചെയ്തു
റാഞ്ചി : ജാർഖണ്ധിലെ ആദിവാസി മേഖലയിൽ ബോധവൽക്കരണ ക്യാന്പയിൻ സംഘടിപ്പിച്ച അഞ്ച് സാമൂഹ്യ പ്രവർത്തകരെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു.
വനിതാ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പുരുഷന്മാരെ മർദ്ദിച്ച് അവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തോക്കിൻ മുനയിൽ നിർത്തിയായിരുന്നു കൂട്ടബലാത്സംഗം. അക്രമികൾ ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പരാതിപ്പെട്ടാൽ ഇവ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പോലീസിന് മൊഴി നൽകി. റാഞ്ചിയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള കുന്തി ജില്ലയിലാണ് സംഭവം.
പ്രദേശത്തെ ക്രിസ്റ്റ്യൻ മിഷണറിയുടെ സഹായത്തിലാണ് പതിനൊന്ന് പേരടങ്ങുന്ന സംഘം ആദിവാസി മേഖലയിലെ ജനങ്ങളെ ബോധവൽക്കരിക്കുന്നത്. മനുഷ്യക്കടുത്തുമായി ബന്ധപ്പെട്ട് ഒരു തെരുവ് നാടകം അവതരിപ്പിക്കാനാണ് ഇവർ ഇവിടെ എത്തിയത്. നാടകം അവതരിപ്പിക്കുന്നതിനിടയിൽ തോക്ക് ധാരികളായ സംഘം ബൈക്കിൽ എത്തിച്ചേരുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സ്ത്രീകളെ മൂന്ന് മണിക്കൂറിന് ശേഷമാണ് അക്രമകാരികൾ കാട്ടിൽ നിന്നും പുറത്തു കടക്കാൻ അനുവദിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ ഉപദ്രവിക്കാതെ വിട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ഒന്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി മൂന്ന് ടീമുകൾക്ക് രൂപം നൽകിയതായി പോലീസ് അറിയിച്ചു.



