ഏഴ് ആപ് എം.പിമാരുടെ ബി.ജെ.പി ലയനം അംഗീകരിച്ചു; രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗബലം വർദ്ധിച്ചു
ശാരിക I ദേശീയം
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (ആപ്) നിന്ന് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് എം.പിമാർ ബി.ജെ.പിയിൽ ലയിക്കാൻ നൽകിയ അപേക്ഷ രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ അംഗീകരിച്ചു. ഭരണഘടനാ വിരുദ്ധമായ നടപടിയാണിതെന്നും ഇവരുടെ അംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആപ് നേതാവ് സഞ്ജയ് സിംഗ് നൽകിയ പരാതി തള്ളിയാണ് ചെയർമാന്റെ തീരുമാനം.
രാഘവ് ഛദ്ദയെ കൂടാതെ അശോക് മിത്തൽ, സന്ദീപ് പഠക്, ഹർഭജൻ സിംഗ്, വിക്രംജിത് സാഹ്നി, സ്വാതി മലിവാൾ, രജീന്ദർ ഗുപ്ത എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതോടെ രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ 106-ൽ നിന്ന് 113 ആയി ഉയർന്നു. ആപ് എം.പിമാരുടെ എണ്ണം 10-ൽ നിന്ന് മൂന്നായി ചുരുങ്ങുകയും ചെയ്തു. സഞ്ജയ് സിംഗ്, എൻ.ഡി. ഗുപ്ത, ബൽബീർ സിംഗ് സീചേവാൾ എന്നിവരാണ് ഇനി ആപിനായി രാജ്യസഭയിലുള്ളത്.
തൊഴിൽപരമായ അച്ചടക്ക നടപടികളിൽ നിന്നും കേസുകളിൽ നിന്നും രക്ഷപ്പെടാനാണ് ഇവർ കൂറുമാറിയതെന്ന വിമർശനം ശക്തമാണ്. എന്നാൽ, പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങൾ ലയിച്ചതിനാൽ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് ഇവർക്ക് സംരക്ഷണം ലഭിച്ചു. പുതിയ കക്ഷിനില രാജ്യസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
dfghfh



