ഭീകരർ കാർ തട്ടിയെടുത്തു : പത്താൻകോട്ട് അതിജാഗ്രത
ന്യൂഡൽഹി : പത്താൻകോട്ടിൽ തട്ടിയെടുത്ത കാറിൽ ആയുധങ്ങളുമായി അജ്ഞാതരായ രണ്ട് പേരെ കണ്ടുവെന്ന പ്രദേശവാസികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് മേഖലയിൽ അതീവ ജാഗ്രത നിർദേശം. ബുധനാഴ്ച രാത്രിയാണ് ആയുധധാരികളായ രണ്ട് പേർ ഒരു മാരുതി ആൾട്ടോ കാർ തട്ടിയെടുത്തതായി ജനങ്ങൾ പോലീസിന് വിവരം നൽകിയത്. എന്നാൽ, പിന്നീട് കാർ റോഡിന് നടുവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ പോലീസും സുരക്ഷാസേനയും എത്തി കാർ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. 2016ൽ തീവ്രവാദി ആക്രമണത്തിന് ഇരയായ വ്യോമതാവളമാണിവിടം.
സൈനിക വേഷത്തിലെത്തിയ രണ്ടു പേരെയാണ് ബുധനാഴ്ച രാത്രി ആയുധങ്ങളുമായി സൈനിക താവളത്തിന് പരിസരത്ത് കണ്ടതെന്ന് നാട്ടുകാർ പറയുന്നു. തട്ടിയെടുത്ത ഒരു മാരുതി സുസുകി ഓൾട്ടോ കാറിലാണ് ഇവർ എത്തിയതെന്നും കാർ റോഡിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞുവെന്നും നാട്ടുകാർ പറയുന്നു. കാർ നഷ്ടപ്പെട്ടതായി ഉടമയും പരാതി നൽകിയിട്ടുണ്ട്. ഇതോടെ വ്യോമതാവളത്തിന് സമീപം സുരക്ഷ ശക്തമാക്കിയ പോലീസ് ബാരിക്കേഡുകൾ വച്ച് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. വ്യോമതാവളത്തിന്റെ പരിസരത്ത് പരിശോധനയും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം, സൈനികൻ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിൽ ചേർന്നതായി കണ്ടെത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
2016 ജനുവരി രണ്ടിന് ഇതേ വ്യോമതാവളം ആക്രമിക്കപ്പെട്ടിരുന്നു. സുരക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന വെേസ്റ്റൺ എയർ കമാൻഡിലെ ഏഴ് ജീവനക്കാർ ഏറ്റുമുട്ടലിൽ വീരമൃത്യൂവും വരിച്ചിരുന്നു. ഇന്ത്യ−പാകിസ്ഥൻ ബന്ധം കൂടുതൽ വഷളാക്കിയ സംഭവമായിരുന്നു പത്താൻകോട്ടിലേയും ഉറിയിലേയും ആക്രമണങ്ങൾ.