ചന്ദ്രയാൻ 2 വിക്ഷേപണം മാറ്റി വെച്ചു
ചെന്നൈ : ചന്ദ്രയാൻ 2 വിക്ഷേപണം മാറ്റിയതായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ അറിയിച്ചു. ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള രണ്ടാം ദൗത്യമായ ചന്ദ്രയാൻ 2ന്റെ വിക്ഷേപണം ഈ വർഷം അവസാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. വിക്ഷേപണത്തിനു മുന്പ് ചില പരിശോധനകൾ കൂടി പൂർത്തിയാക്കാനുള്ളതിനാലാണ് വിക്ഷേപണം മാറ്റിയതെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചു. ഏപ്രിലിൽ വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഒക്ടോബർ− നവംബർ മാസങ്ങളിലൊന്നിൽ ശ്രീഹരിക്കോട്ടയിൽനിന്നും വിക്ഷേപിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
800 കോടി രൂപ ചെലവ് വരുന്ന ചന്ദ്രയാന്‍റെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി ചന്ദ്രോപരിതല പഠനത്തിനാണു നിരീക്ഷണ പേടകം അയയ്ക്കുന്നത്. ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്ന ഒരു പേടകം (ഓർബിറ്റർ), ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലാൻഡർ, ചാന്ദ്രപ്രതലത്തിൽ പര്യവേഷണം നടത്തുന്നതിനുള്ള ആറുചക്ര റോവർ എന്നീ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ −2.