കേന്ദ്ര ബജറ്റ് 2018 : കാർഷിക, ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ
ന്യൂഡൽഹി : അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സന്പൂർണ്ണ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റിൽ കാർഷിക, ഗ്രാമീണ, ആരോഗ്യ മേഖലയ്ക്കാണ് ഊന്നൽ. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് കൈ അയച്ച് സഹായം നൽകുന്ന ജെയ്റ്റ്‌ലി പക്ഷേ, ഇടത്തരക്കാരെയും ഇടത്തരം ബിസിനസുകാരെയും കണ്ടില്ലെന്ന് നടിച്ചുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി എന്ന പ്രഖ്യാപനത്തോടെ, രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ചികിത്സയ്ക്കായി ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സഹായം ലഭിക്കും. ഒന്നര ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങാനുള്ള പദ്ധതിയും ബജറ്റിലുണ്ട്. പുതിയതായി 24 മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. മൂന്ന് പാർലമെന്റ് മണ്ധലത്തിന് ഒരു മെഡിക്കൽ കോളജ് എന്ന നിലയിൽ പദ്ധതി വികസിപ്പിക്കും.
കാർഷിക മേഖലയ്ക്കുവേണ്ടി മാത്രമായി 11 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മത്സ്യ മേഖലയ്ക്ക് 10,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഗ്രാമീണ ശുചിത്വ പദ്ധതികൾക്കായി 16,713 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. അതേസമയം, ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല. ആദായനികുതി നൽകുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാെയങ്കിലും ആദായനികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർദ്ധനയില്ലെന്ന് ധനമന്ത്രി പറഞ്ഞു. ക്രിപ്റ്റോ കറൻസിയുടെ വിനിമയവും ഇടപാടും തടയുമെന്നും ജയ്റ്റ്‍ലി വ്യക്തമാക്കി. 250 കോടി വരെ വരുമാനമുള്ള കന്പനികളുടെ നികുതി കുറച്ചു. കോർപറേറ്റ് നികുതി 25% ആക്കി. കേന്ദ്രബജറ്റിൽ എക്സൈസ് തീരുവ കുറച്ചതോടെ പെട്രോൾ, ഡീസൽ വില കുറയും. പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയുമെന്നാണ് റിപ്പോർട്ട്. വിദേശനിർമ്മിത മൊബൈൽ ഫോണുകളുടെയും ടെലിവിഷന്‍റെയും വില വർദ്ധിക്കും. ബജറ്റിൽ ഇവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനത്തിൽ നിന്നും 20 ശതമാനമായി ഉയർത്താൻ തീരുമാനമായതോടെയാണ് വില ഉയരാൻ വഴിയൊരുങ്ങിയത്.
ബജറ്റിൽ കേരളത്തിന് നികുതി വിഹിതമായി 19,703 കോടി രൂപ പ്രഖ്യാപിച്ചു. കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം. അതേസമയം ബജറ്റിൽ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുള കൃഷിക്കായി പ്രത്യേക ഫണ്ട് വകയിരുത്തിയെങ്കിലും നാളികേരം, റബ്ബർ എന്നിവയുടെ കാര്യത്തിൽ പ്രഖ്യാപനമൊന്നുമുണ്ടായില്ല. പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യം ഇത്തവണത്തെ ബജറ്റിലും ഇടം നേടിയില്ല. അതേസമയം പെരുന്പൂരിൽ പുതിയ ഇന്റർഗ്രേറ്റഡ് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ റെയിൽവേ വികസനത്തിനായി 427.83 കോടി രൂപ ബജറ്റിൽ വകയിരുത്തി. പുതിയ പാതയ്ക്കായി 64.09 കോടിയും പാത ഇരട്ടിപ്പിക്കലിന് 294.97 കോടിയും ഗേജ് മാറ്റത്തിനായി 4.79 കോടിയും ആണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിന് 63.98 കോടിയും അനുവദിച്ചിട്ടുണ്ട്.
രാവിലെ 11 മണിക്ക് ആരംഭിച്ച ബജറ്റ് പ്രസംഗം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. പ്രസംഗം അവസാനിപ്പിച്ച ധനമന്ത്രി ധനകാര്യബിൽ സഭയ്ക്ക് മുന്പിൽ വെച്ചു. സഭ തിങ്കളാഴ്ചത്തേയ്ക്ക് പിരിഞ്ഞു.