മരണ ഭൂമിയായി കരൂർ; കുട്ടികൾ ഉൾപ്പെടെ 39 മരണം, 17 പേരുടെ നില ഗുരുതരം

ഷീബ വിജയൻ
ചെന്നൈ I ടി.വി.കെ നേതാവും നടനുമായ വിജയ് കരൂരിൽ നയിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. എട്ട് കുട്ടികളും 17 സ്ത്രീകളുമാണ് മരിച്ചത്. 50ലേറെ പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയോടെ നടന്ന ദുരന്തത്തിൽ കുഴഞ്ഞുവീണവർ ഉൾപ്പെടെ 107 പേരാണ് ചികത്സ തേടിയെത്തിയത്. ഇതിൽ 17 പേരുടെ നില ഗുരുതരമാണെന്നും, മരണ സംഖ്യ ഉയരാനിടയുണ്ടെന്നും സൂചനയുണ്ട്. ഒമ്പത് പൊലീസുകാർക്കും പരിക്കേറ്റു.
30,000ത്തിലേറെ പേർ പങ്കെടുത്ത കരൂർ റാലിയിൽ രാത്രി ഏഴ് മണിയോടെയാണ് അപകടം നടക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച റാലി വേദിയിലേക്ക് രാത്രി ഏഴിന് മാത്രമാണ് നടൻ കൂടിയായ വിജയ് എത്തിച്ചേർന്നത്. മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് നടനായി കാത്തിരുന്ന ആരാധകരും ജനക്കൂട്ടവും ശാരീരിക അവശതകയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാമക്കലിൽ നടന്ന റാലിക്കു ശേഷമായിരുന്നു കരൂർ വേലുച്ചാമി പുരത്ത് റാലിയിലേക്കായി വിജയ് എത്തിച്ചേർന്നത്. രാത്രിയോടെ നടൻ എത്തിച്ചേർന്നതിനു പിന്നാലെ, ജനക്കൂട്ടം കാരവനു സമീപത്തേക്ക് നിയന്ത്രണങ്ങളില്ലാതെ ഇരച്ചെത്തിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. കരൂരിലെ റാലിയിൽ നിന്ന്മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും, ഭക്ഷണവും വെള്ളവുമില്ലാതെ ക്ഷീണതമായ ആരോഗ്യാവസ്ഥയിലുമായിരുന്നു ജനങ്ങളെന്നാണ് റിപ്പോർട്ട്. ഇരിപ്പിടം നഷ്ടമാവാതിരിക്കാൻ ജനക്കൂട്ടം ഒഴിഞ്ഞുപോവാതെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ നടൻ കാരവന് മുകളിലേക്ക് കയറിയപ്പോൾ ജനക്കൂട്ടം ഇരമ്പിയെത്തുകയായിരുന്നു.
dfdfdfg