ഡ്രൈവറുടെ അടുത്തിരുന്ന് വിഡിയോ എടുക്കേണ്ട; ഓടുന്ന വാഹനങ്ങളിൽ വിഡിയോ ചിത്രീകരണം വിലക്കി ഹൈക്കോടതി
ഷീബ വിജയ൯
കൊച്ചി: ഓടുന്ന ബസുകളുടെയും ലോറികളുടെയും ഡ്രൈവറുടെ ക്യാബിനിൽ കയറി വിഡിയോ ചിത്രീകരിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. കോൺട്രാക്ട് കാരിയേജുകളുടെയും ഹെവി ഗുഡ്‌സ് വാഹനങ്ങളുടെയും ഡ്രൈവർ കമ്പാർട്ട്‌മെൻ്റിനുള്ളിൽ വെച്ച് വ്ലോഗ് ചെയ്യുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് കേരള ഹൈക്കോടതി ആവശ്യപ്പെട്ടത്.
വ്ലോഗർമാർ ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും റോഡപകടങ്ങൾക്കും കാരണമാകുമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എസ് എന്നിവർ ചൂണ്ടിക്കാട്ടി. ചരക്ക് ലോറികളിൽ പോലും വ്ലോഗർമാർ ഡ്രൈവറുടെ ക്യാബിനിനുള്ളിൽ വിഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടുത്തിടെ, വിഡിയോ എടുക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ട സംഭവവും കോടതി ചൂണ്ടിക്കാട്ടി.
ഡി.ജെ ലൈറ്റുകൾ, ലേസർ ലൈറ്റുകൾ, മൾട്ടി-കളർ എൽഇഡി ലൈറ്റുകൾ, ഹൈ-പവർ മ്യൂസിക് സിസ്റ്റങ്ങൾ എന്നിവയുടെ ദുരുപയോഗം സംബന്ധിച്ച കോടതി പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ പരസ്യമായി ലംഘിക്കപ്പെടുന്നുണ്ട്. ഇൻവെർട്ടറും ഒന്നിലധികം ബാറ്ററികളും ലഗേജ് കമ്പാർട്ട്‌മെൻ്റിനുള്ളിൽ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളും ബസ് ബോഡി കോഡും ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്കെതിരെ പിഴ ചുമത്താൻ നടപടിയെടുക്കണം. ഇത്തരം വാഹനങ്ങളുടെ വ്യാപകമായ ഉപയോഗം യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്ത പ്രമോഷണൽ വിഡിയോകളിൽ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
adsadsdsaads
