ബെൽജിയത്തെ തകര്‍ത്ത് സ്‌പെയിൻ ലോകകപ്പ് സെമിയിൽ
ഷീബ വിജയൻ
പ്രീക്വാർട്ടറിലെ ആവർത്തനം പോലെ വീണ്ടുമൊരു ഇൻജുറി ടൈം ഗോളിലൂടെ മൈക്കൽ മെറീനോ അവതരിച്ചപ്പോൾ, ബെൽജിയത്തെ തോൽപ്പിച്ച് സ്‌പെയിൻ ഫിഫ ലോകകപ്പ് സെമിഫൈനലിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പാനിഷ് പടയുടെ വിജയം. സെമിയിൽ ശക്തരായ ഫ്രാൻസാണ് സ്‌പെയിനിന്റെ എതിരാളികൾ. 86-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മെറീനോ, കളത്തിലിറങ്ങി രണ്ടു മിനിറ്റിനുള്ളിൽ തന്നെ ടീമിന്റെ നിർണായക വിജയഗോൾ സ്വന്തമാക്കുകയായിരുന്നു. സ്‌പെയിനിനായി ഫാബിയാൻ റൂയിസ് ആദ്യ ഗോൾ നേടിയപ്പോൾ, ബെൽജിയത്തിന്റെ ഏക ഗോൾ ഷാർല ഡി കെറ്റെലാറെയുടെ വകയായിരുന്നു. പൊസഷൻ ഫുട്‌ബോളിന്റെയും ആക്രമണത്തിന്റെയും ശൈലി പുറത്തെടുത്ത സ്‌പെയിൻ 30-ാം മിനിറ്റിൽ ഫാബിയാൻ റൂയിസിലൂടെ മുന്നിലെത്തി. എന്നാൽ 41-ാം മിനിറ്റിൽ കെവിൻ ഡിബ്രുയിന്റെ സഹായത്തോടെ കെറ്റെലാറെ നേടിയ മികച്ചൊരു ഹെഡറിലൂടെ ബെൽജിയം ഒപ്പമെത്തി. ഈ ലോകകപ്പിൽ സ്‌പെയിൻ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ലമിൻ യമാൽ, ഫെറാൻ ടോറസ്, പെഡ്രി എന്നിവരിലൂടെ സ്‌പെയിൻ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ബെൽജിയം പ്രതിരോധവും ഗോൾകീപ്പറും ഉറച്ചുനിന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പരിക്കേറ്റ ഗോൾകീപ്പർ തിബോ കോർട്ട്വായ്ക്ക് പകരം വന്ന ബെൽജിയം ഗോളി സെന്നെ ലാമ്മെൻസിന് സംഭവിച്ച പിഴവ് മുതലെടുത്താണ് മെറീനോ വിജയഗോൾ തൊടുത്തത്. സമനിലയ്ക്കായി ബെൽജിയം അവസാന നിമിഷങ്ങളിൽ ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം വഴങ്ങിയില്ല.
adefsdsfdsf

