അസമിൽ എൻഡിഎ ഹാട്രിക് വിജയത്തിലേക്ക്; 88 സീറ്റുകളിൽ മുന്നേറ്റം
ശാരിക I ദേശീയം
ഗുവാഹത്തി: അസമിൽ രാഷ്ട്രീയ ചരിത്രം തിരുത്തിക്കൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷത്തിന് വേണ്ട 64 സീറ്റുകൾ മറികടന്ന് 88 മണ്ഡലങ്ങളിൽ എൻഡിഎ വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 23 സീറ്റുകളിൽ മാത്രമായി ഒതുങ്ങി.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ പിന്നിലായത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെക്കുന്ന പ്രകടനമാണ് ബിജെപി സഖ്യം കാഴ്ചവെക്കുന്നത്. 85.96 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ഹിമന്ത ബിശ്വ ശർമ്മയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ അംഗീകാരമായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്.
അതേസമയം, അവസാന ഘട്ടത്തിൽ അട്ടിമറികൾ സംഭവിക്കുമെന്ന നേരിയ പ്രതീക്ഷയിലാണ് പ്രതിപക്ഷം. ഹിമന്ത ബിശ്വ ശർമ്മ, ഗൗരവ് ഗൊഗോയ്, ബദറുദ്ദീൻ അജ്മൽ തുടങ്ങിയ പ്രമുഖ നേതാക്കളുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക ഫലസൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
eewre

