23 മണിക്കൂർ നീണ്ട പോരാട്ടം വിഫലം; ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരിച്ചു
ശാരിക I ദേശീയം
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരണത്തിന് കീഴടങ്ങി. 23 മണിക്കൂർ നീണ്ട അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നുള്ള ആട്ടിടയൻ പ്രവീൺ ദേവാസിയുടെ മകൻ ഭഗീരഥ് ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ഝലാരിയ ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്. കുടുംബം ആടുകളെ മേയിക്കുന്നതിനിടെ, കുട്ടി കുഴൽക്കിണറിന്റെ മൂടി മാറ്റിയപ്പോൾ അബദ്ധത്തിൽ ഉള്ളിലേക്ക് വീഴുകയായിരുന്നു. വിവരം അറിഞ്ഞയുടൻ ദേശീയ ദുരന്ത നിവാരണ സേനയും (NDRF) സംസ്ഥാന ദുരന്ത നിവാരണ സേനയും (SDRF) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു. കഠിനമായ പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിഞ്ചുകുഞ്ഞിന്റെ വിയോഗം ഗ്രാമത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
asdsaddsa




