ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡ് വീണ്ടും ഇറാൻ യുദ്ധമുഖത്തേക്ക്


ശാരിക I അന്തർദേശീയം

ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും ഇറാൻ യുദ്ധമുഖത്തേക്ക് മടങ്ങുന്നു. ക്രൊയേഷ്യയിലെ അഞ്ച് ദിവസത്തെ സന്ദർശനത്തിന് ശേഷം കപ്പൽ അവിടെനിന്നും യാത്ര തിരിച്ചതായി യുഎസ് നേവി അറിയിച്ചു. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച വ്യോമാക്രമണങ്ങളിൽ സജീവമായി പങ്കെടുത്ത ഈ കപ്പൽ, സാങ്കേതിക തകരാറുകളെത്തുടർന്നാണ് കുറച്ചുദിവസങ്ങളായി യുദ്ധരംഗത്തുനിന്നും മാറിനിന്നിരുന്നത്.

കഴിഞ്ഞ മാർച്ച് 12-ന് കപ്പലിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഏകദേശം നൂറോളം കിടക്കകൾ തീപിടുത്തത്തിൽ നശിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനുപുറമെ കപ്പലിലെ ശൗചാലയ സംവിധാനങ്ങൾ തകരാറിലായതും പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. തീപിടുത്തത്തെക്കുറിച്ച് നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ ഇത് യുദ്ധവുമായി ബന്ധപ്പെട്ട ആക്രമണമല്ലെന്നും കപ്പലിലെ അലക്കുശാലയിൽ നിന്നുണ്ടായ അപകടമാണെന്നും സൈന്യം വ്യക്തമാക്കി. ക്രൊയേഷ്യയിലെ സ്പ്ലിറ്റ് തുറമുഖത്ത് വെച്ച് ആവശ്യമായ അറ്റകുറ്റപ്പണികളും മറ്റ് അവശ്യസാധനങ്ങളും പൂർത്തിയാക്കിയ കപ്പൽ ഇപ്പോൾ ഏത് ദൗത്യത്തിനും സജ്ജമാണെന്ന് യുഎസ് നേവി അറിയിച്ചു.

ഇറാൻ യുദ്ധമുഖത്ത് നിലവിൽ സജീവമായ യുഎസ്എസ് അബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിനൊപ്പമാകും ജെറാൾഡ് ഫോർഡും ഇനി പ്രവർത്തിക്കുക. ഇതിനുപുറമെ അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷും ഉടൻ പശ്ചിമേഷ്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ മേഖലയിൽ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ അമേരിക്ക കൂടുതൽ ശക്തമാക്കുകയാണ്. വരും ദിവസങ്ങളിൽ കടലിലും ആകാശത്തും യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചനയാണ് വിമാനവാഹിനിക്കപ്പലുകളുടെ ഈ കൂടിച്ചേരൽ നൽകുന്നത്.

article-image

ewew

You might also like

  • NEC

Most Viewed