തെറിയഭിഷേകം നടത്തി ശ്രദ്ധ തിരിച്ചുവിടാനാണ് എംഎം മണിയുടെ നീക്കം ഡീന്‍
തനിക്കെതിരെ തെറിയഭിഷേകം നടത്തി ശ്രദ്ധ തിരിച്ചുവിടാനാണ് എം എം മണിയുടെ നീക്കമെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീന്‍ കുര്യാക്കോസ്. തനിക്കിത് ആദ്യത്തെ അനുഭവമല്ലെന്നും സ്ഥിരമായി തനിക്കെതിരെ ഇത്തരം ഭാഷാപ്രയോഗങ്ങൾ നടത്തുന്ന ആളാണ് മണിയെന്നും ഡീൻ കുറ്റപ്പെടുത്തി. സാംസ്കാരിക നായകന്മാരും മാധ്യമപ്രവർത്തകരും എം എം മണിക്ക് വിശുദ്ധ പദവി നൽകുന്നു. നാടൻ പ്രയോഗം എന്നു പറഞ്ഞ് എം എം മണിയുടെ പുലയാട്ട് നാട്ടിലുള്ളവർ കേൾക്കണം എന്നാണോയെന്നും ഡീൻ കുര്യാക്കോസ് ചോദിച്ചു. ഇത് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യട്ടെയെന്നും എം എം മണിയുടെ പരാമർശങ്ങൾ തള്ളിക്കളയുന്നുവെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
'എം എം മണി ഇത്തരത്തിലുള്ള ഭാഷാ പ്രയോഗം നടത്താറുള്ള ആളാണ്. അതിന് അദ്ദേഹത്തിന് എന്തോ ലൈസന്‍സ് പതിച്ചു നല്‍കിയിരിക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തെറിക്കുത്തരം മുറിപത്തല്‍ എന്ന ശൈലിയാണ് ഇവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ എന്റെ ഭാഷാശൈലിയില്‍ അങ്ങനെയുള്ള പദപ്രയോഗങ്ങള്‍ ഞാന്‍ ശീലിച്ചിട്ടില്ല. ഞാനത് പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നുമില്ല'- ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇടുക്കിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ പ്രതിക്കൂട്ടിലായിരിക്കുന്ന എം എം മണി ഈ വിധത്തില്‍ തെറിയഭിഷേകം നടത്തി ശ്രദ്ധതിരിച്ചുവിടാമെന്ന് വിചാരിച്ചാല്‍ അതൊന്നും നടക്കാന്‍ പോകുന്ന കാര്യമല്ലെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു. ഒരുകാര്യത്തില്‍ എം എം മണി മറുപടി പറയേണ്ടതുണ്ട്. ഇന്ന് ഇടുക്കി ജില്ലക്കാര്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കേന്ദ്രബിന്ദുവായി നിന്നുകൊണ്ട് ഈ ജനവിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ച മന്ത്രിസഭാ യോഗങ്ങളില്‍ എം എം മണിയുടെ സാന്നിധ്യമുണ്ടായിരുന്നു. ജില്ലക്കെതിരായ സര്‍ക്കാര്‍ ഉത്തരവുകളാണ് നമ്മള്‍ കഴിഞ്ഞ കാലങ്ങളില്‍ കണ്ടത്. നിര്‍മ്മാണ നിരോധനം അടിച്ചേല്‍പ്പിച്ചത് ഈ സര്‍ക്കാരാണ്. എം എം മണി കാബിനറ്റില്‍ പങ്കെടുക്കുമ്പോഴാണ്. ബഫര്‍സോണ്‍ ഒരുകിലോമീറ്റര്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എന്ന തീരുമാനങ്ങള്‍ ഉള്‍പ്പെടെ തീരുമാനങ്ങള്‍ എടുത്തത് എം എം മണി മന്ത്രി ആയിരിക്കുമ്പോഴാണെന്നും ഡീൻ ചൂണ്ടിക്കാണിച്ചു.
DADSADSADSADSADS