കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ മർദ്ദിച്ച സംഭവത്തിലിടപെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ. ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. ഏഴ് ദിവസത്തിനകം സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം
മർദ്ദനമേറ്റ കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കണം. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും കുട്ടിയെ മർദ്ദിച്ചയാള്ളക്കെതിരെ FIRരജിസ്റ്റർ ചെയ്യണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
കണ്ണൂർ തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി ശിഹ്ഷാദ് അറസ്റ്റിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു ആ കാർ.
ഇതിനിടയിൽ കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. ഇത് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. കേസിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ബാലാവകാശകമീഷൻ ചെയർമാൻ വ്യക്തമാക്കിയിരുന്നു.
പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് ക്രൂരകൃത്യം ചെയ്തത്. കേരളത്തിൽ ജോലിക്കായി എത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകൻ ഗണേഷിനാണ് ചവിട്ടേറ്റത്.