തെരുവുനായ ആക്രമണം; നഷ്‌ടപരിഹാര സമിതിക്കു ഫണ്ട് നൽകാതെ സർക്കാർ; ഒന്നര ലക്ഷം കയ്യിൽ നിന്ന് ചെലവാക്കി ജസ്റ്റീസ് സിരിജഗൻ
തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്കു നഷ്‌ടപരിഹാരം തീരുമാനിക്കേണ്ട ജസ്‌റ്റിസ് സിരിജഗൻ സമിതി പ്രവർത്തന ഫണ്ടില്ലാതെ പ്രതിസന്ധിയിൽ. കക്ഷികൾക്കു നോട്ടീസ് അയയ്‌ക്കാൻ ജസ്‌റ്റിസ് സിരിജഗനു സ്വന്തം കീശയിൽനിന്നു ചെലവായത് ഒന്നരലക്ഷം രൂപ!
സമിതി പ്രവർത്തിക്കുന്ന കൊച്ചിയിലെ ഓഫീസിൽ ഫോണും വൈഫയും ഇല്ല. ഇ−മെയിൽ ഉപയോഗിക്കാനാവുന്നില്ല. ഏകദേശം 5,500 അപേക്ഷകളിൽ 818 എണ്ണം മാത്രമാണു സമിതിക്കു പരിശോധിക്കാനായത്. 749 എണ്ണത്തിൽ നഷ്‌ടപരിഹാരം കണക്കാക്കി സർക്കാരിനെ അറിയിച്ചു. തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളാണ് നഷ്‌ടപരിഹാരം നൽകേണ്ടത്.
പരാതി ലഭിച്ചാൽ ആദ്യം നോട്ടീസ് അയയ്‌ക്കും. തുടർന്ന്, സിറ്റിങ് തീരുമാനിച്ച് വീണ്ടും നോട്ടീസ് അയയ്‌ക്കും. ഒരു നോട്ടിസ് അയയ്‌ക്കാന്‍ 180 രൂപയാണു ചെലവ്. ടി.എ, ഡി.എ, ഗസ്‌റ്റ് ഹൗസിലെ താമസത്തിനുള്ള ചെലവ് എന്നിവ ലഭിക്കാത്തതിനാൽ ജില്ലകളിലെ സിറ്റിങ് ഇപ്പോൾ നടക്കുന്നില്ല. തദ്ദേശവകുപ്പാണ് സമിതിക്കു പ്രവർത്തന ഫണ്ട് നൽകേണ്ടത്.
ജസ്റ്റിസ് സിരിജഗനെ കൂടാതെ സെക്രട്ടറിയും ക്ലാർക്കും പ്യൂണുമാണ് ഓഫിസിലുള്ളത്. ക്ലാർക്കും പ്യൂണും നഗരസഭ ജീവനക്കാരാണ്. സെക്രട്ടറി സർക്കാരിൽനിന്ന് ഡെപ്യുട്ടേഷനിൽ പ്രവർത്തിക്കുന്നതാണ്. നഗരസഭയുടെ കെട്ടിടത്തിലാണ് പ്രവർത്തനം. കൂടുതൽ ജീവനക്കാർ വേണമെന്നും ഓണറേറിയം കൃത്യമായി ലഭിക്കുന്നില്ലെന്നും സർക്കാരിനെ പലതവണ അറിയിച്ചിട്ടും നടപടിയില്ല. ജില്ലാതല സിറ്റിങ്ങുകൾ നടക്കാത്തതിനാൽ പരാതിക്കാരെ ഓഫീസിലേക്കു വിളിച്ചുവരുത്തുകയാണ്.
fuyf