ആര്യാ രാജേന്ദ്രനും സച്ചിൻ ദേവുമായുള്ള വിവാഹ ക്ഷണക്കത്തുമായി സിപിഐഎം

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിന്‍ ദേവുമായുള്ള വിവാഹ ക്ഷണക്കത്തുമായി സിപിഐഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിൽ പുറത്തിറങ്ങിയ ലളിതമായ കത്തിൽ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ക്ഷണിതാവായിരിക്കുന്നത്. സെപ്തംബർ നാലിന് നടക്കാനിരിക്കുന്ന വിവാഹം ആർഭാടങ്ങളില്ലാതെ ആഘോഷമാക്കാനാണ് പാർട്ടി തീരുമാനം. രക്ഷകർത്താക്കളുടെ പേരും വീടിന്റെ മേൽവിലാസവും സൂചിപ്പിക്കുന്ന രീതിക്ക് പകരം സച്ചിന്റെയും ആര്യയുടെയും പാർട്ടി ഭാരവാഹിത്തം പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരം എകെജി സെന്ററിൽ സെപ്തംബർ നാലിന് രാവിലെ 11നാണ് ചടങ്ങ്. വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം കോഴിക്കോട് വച്ച് വിവാഹ സത്കാരം നടക്കും.
സിപിഐഎം ചാല കമ്മിറ്റി അംഗമായ ആര്യാ രാജേന്ദ്രനും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ സച്ചിൻ ദേവും ബാലസംഘം− എസ്എഫ്‌ഐ പ്രവർത്തന കാലയളവിലാണ് അടുപ്പത്തിലാകുന്നത്. മാർച്ചിലായിരുന്നു സിപിഎമ്മിന്റെ യുവ നേതാക്കളായ ഇരുവരുടെയും വിവാഹ നിശ്ചയം. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശ്ശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. ഓൾ സെയിന്റ്‌സ് കോളേജിൽ വിദ്യാർഥിയായിരിക്കെ 21−ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം കോർപ്പറേഷന്‍ മേയറാകുന്നത്.