സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാൾ പിടിയിൽ

സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം.
ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാർക്കിൽ സ്വപ്ന നിയമനം നേടിയത് വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കർ ടെക്‌നോളിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയെന്ന തരത്തിലായിരുന്നു വ്യാജ രേഖകൾ.
2009 മുതൽ 11 വരെയുള്ള കാലയളവിൽ പഠനം പൂർത്തിയാക്കിയെന്നാണ് രേഖ. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫർമേഷന്‍ ടെക്‌നോളജി ആക്ടിന്റെ ലംഘനവും ഉൾപ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. രേഖകൾ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് സർവകലാശാലയിൽ നേരിട്ടെത്തി പൊലീസ് പരിശോധന നടത്തിയത്. പിന്നാലെയാണ് അമൃത്സർ സ്വദേശി പിടിയിലായതും.