കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷം


ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്ഐ മാർച്ചിൽ സംഘർഷം. രാഹുൽഗാന്ധി എംപിയുടെ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഓഫീസിലേക്ക് പ്രവർത്തകർ തള്ളി കയറിയതോടെ പൊലീസ് ലാത്തി വീശി. 20 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. 

എംപിയുടെ ഓഫീസിൻറെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പറഞ്ഞയച്ചത് സിപിഐഎം എന്ന് ഡിസിസി പ്രസിഡണ്ട് ആരോപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകർക്കുന്നതിന് വേണ്ടി എസ്എഫ്‌ഐ പ്രവർത്തകരെ അയച്ചതെന്ന് ഡിസിസി അദ്ധ്യക്ഷൻ എൻഡി അപ്പച്ചൻ ആരോപിച്ചു. അതേ സമയം വിഷയം പഠിക്കട്ടെയെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി പിപി ഗഗാറിൻ പ്രതികരിച്ചു.

അതേസമയം ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം എന്നും, ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും (CEC) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി. കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

ഈ വിധി പ്രകാരം ദേശീയ പാർക്കുകളുടെയും വന്യജീവി സാങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ESZ പരിധിയിൽ വരും. ഇത് വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളൾക്ക് വകവെക്കുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്.

പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാൽ, ഒരു കിലോമീറ്റർ കുറഞ്ഞത് ESZ നിലനിർത്തുന്നത് നമ്മുടെ ഗ്രാമവാസികളായ ജനങ്ങളുടെ ജീവിതമാർഗങ്ങളെ തടസ്സപ്പെടുത്തും, അവരിൽ പലരും ഈ സംരക്ഷിത പ്രദേശങ്ങളിൽ തലമുറകളായി സമാധാനപരമായി സഹവസിക്കുന്നുവരാണ്− എന്നും രാഹുൽ ഗാന്ധി എം.പി. കത്തിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed