ദിലീപിന് തിരിച്ചടി: ഗൂഢാലോചന കേസിൽ അന്വേഷണം തുടരാമെന്ന് കോടതി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും അന്വേഷണത്തിന് സ്റ്റേയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു. കേസിലെ തെളിവുകൾ ദിലീപ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്‍റെ ഫോണിൽനിന്ന് നശിപ്പിച്ചിട്ടില്ലെന്ന് ഹർജിയിൽ ദിലീപ് വിശദീകരിക്കുന്നു. ഫോണിൽ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങൾ മാത്രമാണെന്നും കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളതെന്നും ദിലീപ് കോടതിയെ അറിയിച്ചു.
ഫോറൻസിക് റിപ്പോർട്ടിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മിൽ വൈരുധ്യങ്ങൾ ഉണ്ടെന്നും ലാബിൽ നിന്ന് പിടിച്ചെടുത്ത മിറർ ഇമേജും ഫോറൻസിക് റിപ്പോർട്ടും തമ്മിൽ വ്യത്യാസമില്ലെന്നും ദിലീപ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

