അഞ്ച് വർഷത്തിന് ശേഷം വിദേശത്ത് നിന്നെത്തിയ ഭർത്താവുമായി മടങ്ങവെ അപകടം, ഭാര്യ മരിച്ചു
വിദേശത്ത് നിന്നെത്തിയ ഭർത്താവുമായി വിമാനത്താവളത്തിൽ നിന്നും മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ ഭാര്യ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന തോപ്പിൽ വീട്ടിൽ ശ്യാമളയാണ് (60) മരിച്ചത്. അഞ്ച് വർഷത്തിന് ശേഷം വിദേശത്ത് നിന്നും മടങ്ങിയെത്തിയ ഭർത്താവുമായി തിരികെ വിട്ടിലേക്ക് പോകവെയായിരുന്നു അപകടം. ഖത്തറിൽ ഡ്രൈവറായി ജോലി നോക്കുന്ന ശ്യാമളയുടെ ഭർത്താവ് നാട്ടിലെത്തിയ ശേഷം ടാക്‌സി പിടിച്ചാണ് സാധാരണ വീട്ടിലേക്ക് വരുന്നത്. എന്നാൽ ഇത്തവണ ഭർത്താവിനെ വിളിക്കാൻ ശ്യാമള വിമാനത്താവളത്തിലേക്ക് പോകുവാൻ തീരുമാനിക്കുകയായിരുന്നു. സഹോദരൻ അനിൽ കുമാറിനൊപ്പമായിരുന്നു ശ്യാമളയുടെ യാത്ര.
തിരുമല ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ശേഷം രാത്രി 11 മണിയോടെയാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തിരിച്ചത്. അവിടെ നിന്നും ഭർത്താവും സഹോദരനുമൊപ്പം മടങ്ങിവരവെ ഉണ്ടായ അപകടത്തിലാണ് ശ്യാമളയുടെ അകാല വിയോഗം സംഭവിച്ചത്. അപകടത്തിൽ ഭർത്താവ് ദാമോദരനേയും സഹോദരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മകന്റെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ദാമോരൻ നാട്ടിലെത്തിയത്. മകൻ ദീപക്ക് കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ശ്യാമളയുടെ വിയോഗം കുടുംബത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്.

