സംസ്ഥാനത്തെ എട്ടു നദികളിൽ മണൽവാരൽ നിരോധിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടു നദികളിൽ നിന്നുള്ള മണൽവാരൽ നിരോധിച്ചു. ഇനിയും മണൽ വാരിയാൽ ഗുരുതരമായ പരിസ്ഥിതി പ്രശ്നമുണ്ടാവുമെന്ന് സാൻഡ് ഓഡിറ്റിംഗിൽ പറയുന്നു. ആറു നദികളിലായി 5,05,800 ക്യുബിക് മീറ്റർ മണ്ണ് പരിസ്ഥിതിക്കു ദോഷം വരാതെ എടുക്കാനാവും.

പരിസ്ഥിതിക്കു ദോഷമില്ലാത്ത വിധം കേരളത്തിലെ നദികളിൽ നിന്നു ഖനനം ചെയ്യാവുന്ന മണലിന്റെ രണ്ടാം ഘട്ട കണക്കെടുപ്പ് ഡിസംബറിൽ തുടങ്ങും. 24 നദികളിലാണ് കണക്കെടുപ്പു നടത്തുക. സർക്കാർ നിയോഗിച്ച റിവർ മാനേജ്മെന്റ് സെല്ലാണ് വിവിധ ഏജൻസികളെ ഉപയോഗിച്ച് ഓഡിറ്റിംഗ് നടത്തിയത്. മിക്ക നദികളിലും പുഴകളിലും നിന്ന് വൻതോതിൽ മണൽക്കൊള്ള നടക്കുന്നതായും ഓഡിറ്റിംഗിൽ കണ്ടെത്തി.

പെരിയാറിൽ നിന്ന് 1,86,000 ക്യുബിക് മീറ്റർ മണ്ണും ചാലിയാറിൽ നിന്ന് 1,23,000 ക്യൂബിക് മീറ്ററും കടലുണ്ടിയിൽ 91,000 ക്യുബിക് മീറ്ററും പരിസ്ഥിതിക്കു ദോഷമില്ലാതെ എടുക്കാം. ഇത്തിക്കര (41,300), മൂവാറ്റുപുഴ (21,500), പമ്പ (43,000) എന്നിങ്ങനെയാണ് മറ്റു നദികളിൽ നിന്ന് എടുക്കാവുന്ന മണലിന്റെ കണക്ക്.

സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അതതു ജില്ലാ കളക്ടർമാർ പരിസ്ഥിതി വകുപ്പിന് അപേക്ഷ നൽകി അനുമതി വാങ്ങിയിട്ടേ മണലെടുക്കാവൂ. ഭാരതപ്പുഴ, ചാലക്കുടി, കരമന, മീനച്ചൽ, വളപട്ടണം, അച്ചൻകോവിൽ നദികളിലെ ഓഡിറ്റിംഗ് രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാവും.

നദികളിലെയും പുഴകളിലെയും വേനൽക്കാലത്തെ ജലനിരപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് മണലിന്റെ കണക്കെടുത്തത്. ആദ്യം നദികളുടെ മാപ്പിംഗ് പൂർത്തിയാക്കി.

1. ചന്ദ്രഗിരിപ്പുഴ (കാസർകോട്) 2. കുറ്റ്യാടി പുഴ (കോഴിക്കോട്) 3. കബനി (വയനാട്) 4. അഞ്ചരക്കണ്ടി (കണ്ണൂർ) 5.കരിവള്ളൂർ (തൃശൂർ) 6. നെയ്യാർ 7. വാമനപുരം (തിരുവനന്തപുരം) 8. കല്ലട (കൊല്ലം) എന്നീ നദികളിൽ നിന്നുള്ള മണൽവാരൽ പൂർണ്ണമായും നിരോധിച്ചു.

You might also like

Most Viewed