നടിയെ ആക്രമിച്ച കേസിൽ ദിലീപ് മുഖ്യ സൂത്രധാരനെന്ന് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരൻ ആണ് ദിലീപ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങൾക്ക് പ്രതി ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയെന്ന ഗുരുതരമായ നിലപാടും പ്രോസിക്യൂഷൻ ഉന്നയിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ ദിലീപിന്റെ ഇടപെടലുണ്ട്. 20 സാക്ഷികളെ കുറുമാറ്റിയത് ദിലീപിന്റെ സ്വാധീനത്താലാണ്. ഈ സാഹചര്യങ്ങൾ എല്ലാം വിലയിരുത്തുന്പോൾ ആസാധാരണ കേസാണിതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യം അപൂർവമാണ്. നീതി ന്യായ വ്യവസ്ഥയുടെ തന്നെ ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സംഭവം എന്നും പ്രോസിക്യൂഷൻ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പങ്കാളിത്തം കൂടതൽ തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന വെളിപ്പെടുത്തലുകൾ. ഗൂഢാലോചനയ്ക്ക് സാക്ഷിയായ ആൾ നേരിട്ടെത്തി പൊലീസിന് മൊഴിനൽകുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടായത്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ തെളിവുകൾ ശബ്ദരേഖ പരിശോധയ്ക്ക് അയക്കണം. നിയമത്തിന്റെ പിടിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ സകലശ്രമങ്ങളും ദിലീപ് നടത്തുകയാണ്. ഈ സാഹചര്യത്തിൽ ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ അനുമതി നൽകണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു.