നിപ സന്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവ്
തിരുവനന്തപുരം: നിപ സന്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി. ഇതോടെ സന്പർക്ക പട്ടികയിലുള്ള 61 പേരുടെ സാന്പിൾ നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്തു വന്നത്.
റൂട്ട് മാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കാത്തത് കാര്യങ്ങൾ എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ് സർക്കാർ. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന് പരിശോധന നടത്തിയപ്പോൾ ഒന്നും തന്നെ കണ്ടെത്താനായില്ല.
സന്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ സാന്പിളുകൾ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. പുറത്ത് വരുന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ വലിയ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.