ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും പ്രതികൾ
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്. സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും ഉൾപ്പെടെ 18 പേരെ പ്രതി ചേർത്തു. പേട്ട സിഐ ആയിരുന്ന എസ്. വിജയൻ ആണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ. ജോഷ്വ അഞ്ചാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാർ പ്രതിപട്ടികയിൽ ഏഴാമതുമാണ്.
സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആർ.രാജീവൻ, എസ്‌ഐ ആയിരുന്ന തന്പി എസ്. ദുർഗാദത്ത് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. പ്രതികൾക്കെതിരെ ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കലും വകുപ്പുകൾ ചേർത്തിട്ടുണ്ട്. പ്രതികൾ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ തെറ്റായ രേഖകൾ ചമച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. അതേസമയം, കേസിൽ പ്രതി ചേർത്തതിന് പിന്നാലെ പി.എസ്. ജയപ്രകാശ് മുന്‍കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസ് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

