കുട്ടനെല്ലൂരിൽ ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി
തൃശ്ശൂർ: തൃശ്ശൂർ കുട്ടനെല്ലൂരിൽ ദന്ത ഡോക്ടർ സോന ജോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേഷിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സോനാ ജോസിന്റെ പിതാവും നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ഉത്തരവ്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ക്ലിനിക്കിൽ വെച്ച് സോനാ ജോസിനെ പ്രതി കുത്തികൊലപ്പെടുത്തിയത്.
കേസിൽ ഡിസംബറിൽ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇത് ചോദ്യം ചെയ്തായിരുന്നു അപ്പീൽ. പ്രതിയോട് കീഴടങ്ങാൻ ജസ്റ്റിസ്മാരായ ഇന്ദിരാ ബാനർജി, കൃഷ്ണമുരാരി എന്നിവരടങ്ങിയ ബഞ്ച് നിർദേശിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ. നിഷേ രാജനും, സോനാ ജോസിന്റെ പിതാവിന് വേണ്ടി അഡ്വ . ജയ്മോൻ ആൻഡ്രൂസും ഹാജരായി.

