ക്ഷേമപെൻഷൻ 2500 രൂപയാക്കും, വീട്ടമ്മമാർക്കും പെൻഷൻ; വൻ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രിക മുന്നണി നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്ളത്. പരിപാടികള്‍ നടപ്പിലാക്കുന്നതിനായുള്ള തൊള്ളായിരം നിര്‍ദ്ദേശങ്ങളും ആദ്യഭാഗത്തുണ്ട്.
കാർഷിക മേഖലയിൽ വരുമാനം 50 ശതമാനമെങ്കിലും ഉയർത്താനുള്ള പദ്ധതികൾ, ആരോഗ്യമേഖലയിൽ കേരളത്തെ ലോകോത്തരമാക്കുക, ക്ഷേമപെൻഷനുകൾ 2500 രൂപയാക്കും, വീട്ടമ്മമാർക്ക് പെൻഷൻ, പൊതുമേഖലയെ ശക്തിപ്പെടുത്തും, സ്വകാര്യ നിക്ഷേപം സമാഹരിക്കും. അഞ്ച് വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കും, എംഎസ്എംഇകളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്കീം, 60000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും.
പാൽ, മുട്ട, പച്ചക്കറികളിൽ സ്വയംപര്യാപ്തത നേടും. റബറിന്‍റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം, പതിനായിരം കോടിയുടെ ട്രാൻസ്‌ഗിൽഡ് പദ്ധതി യാഥാർത്ഥ്യമാക്കും. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍സിക്ക് വിടും. ഓട്ടോ ടാക്സി തൊഴിലാളികൾക്ക് പ്രത്യേക പരിഗണന, ബദൽ നയങ്ങൾ പ്രത്യേകം ആവിഷ്കരിക്കും. മതനിരപേക്ഷ നയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കും.

