മേഴ്സിക്കുട്ടിയമ്മക്കെതിരെ കൂടുതൽ തെളിവുകളുമായി ചെന്നിത്തല
തിരുവനന്തപുരം: ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ കൂടുതൽ തെളിവുകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തുന്ന ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
കന്പനി വ്യവസായമന്ത്രിക്ക് നൽകിയ കത്തിൽ ഫിഷറീസ് മന്ത്രിയുമായി ചർച്ച നടത്തിയ കാര്യം പറയുന്നുണ്ട്. ന്യൂയോർക്കിൽ വെച്ച് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ കാര്യവും കത്തിൽ വ്യക്തമാക്കുന്നുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള ഇഎംസിസി. ഇന്‍റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്രകന്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടൽ മത്സ്യബന്ധനത്തിന് കരാർ ഒപ്പിട്ടത്. 5000 കോടി രൂപയുടെതാണ് ഈ പദ്ധതി.



