സ്വപ്നയും ശിവശങ്കറും ചേർന്ന് ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയതായി സിപിഐ മുഖപത്രം
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവർ ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ വിദേശരാജ്യങ്ങൾക്ക് ചോർത്തി നൽകിയെന്ന് സംശയം പ്രകടിപ്പിച്ച് സിപിഐ മുഖപത്രം ജനയുഗം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വപ്ന സുരേഷിനൊപ്പം ബംഗളുരുവിലെ ഐഎസ്ആർഒ ആസ്ഥാനം സന്ദർശിച്ചത് ദുരുദ്ദേശത്തോടെയാണെന്ന് ജനയുഗത്തിലെ വാർത്തയിൽ പറയുന്നു.
ബഹിരാകാശ രഹസ്യം ചോർത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചതായി ജനയുഗം റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ, റോ തുടങ്ങിയ ഏജൻസികൾ ഇതുസംബന്ധിച്ച വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ അഞ്ചംഗ സംഘം ദുബായിലെത്തിയതെന്നും ജനയുഗം വാർത്തയിൽ പറയുന്നു.
സ്വപ്ന സുരേഷും എം ശിവശങ്കറും നിരന്തരം ബംഗളുരുവിൽ സന്ദർശനം നടത്തിയിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുവരും ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞരുമായി ചർച്ച നടത്തിയിട്ടുണ്ട്. ബി.ഇ.എൽ റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽവെച്ചാണ് ഇവരുടെ കൂടിക്കാഴ്ച നടന്നതെന്നും എൻഐഎ കണ്ടെത്തിയതായി വാർത്തയിലുണ്ട്.
'2019 ആഗസ്റ്റില്‍ സ്പേസ് പാര്‍ക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്പേസ്‌പാര്‍ക്ക് കണ്‍സള്‍ട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് എന്‍ഐഎയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിക്കും തെളിവുകള്‍ ലഭിച്ചതെന്നറിയുന്നു'- ജനയുഗം വാർത്തയിൽ പറയുന്നു.

