"ഞങ്ങൾക്കും തരണേ പുട്ടേട്ടാ.." റഷ്യൻ പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ മല്ലൂസിന്റെ ബഹളം

തിരുവനന്തപുരം: ലോകത്തെ ആദ്യ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്തതോടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിൽ മല്ലൂസിന്റെ ബഹളമാണ്. പുടിന് അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചും ഞങ്ങൾക്കും തരണേ പുട്ടേട്ടാ.. എന്ന് സ്നേഹത്തോടെ അഭ്യർത്ഥിച്ചും അവർ കമന്റിട്ട് തകർക്കുകയാണ്. പുടിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ പേജിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.
ശീതയുദ്ധകാലത്ത് യുഎസുമായുള്ള സോവിയറ്റ് യൂണിയന്റെ ബഹിരാകാശ മത്സരത്തെ അനുസ്മരിപ്പിക്കുന്നതിനായി ‘സ്പുട്നിക് 5’ എന്ന പേരാണ് കോവിഡ് വാക്സീനു നൽകിയത്. മോസ്കോയിലെ ഗമാലിയ ഗവേഷണ സർവകലാശാല വികസിപ്പിച്ച വാക്സീൻ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂൺ 18നായിരുന്നു.
38 പേരിൽ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തിൽ 1000 പേർക്കു വാക്സിൻ നൽകി. ജൂലൈ 20ന് ആശുപത്രി വിട്ട വൊളന്റിയർമാരിൽ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെന്നാണ് അവകാശവാദം. തുടർന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുൻപാണ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയത്.