മോദി തൂക്കുമരം വിധിച്ചാൽ അതേറ്റുവാങ്ങും, ഒരിടത്തും അപ്പീലിനും പോകില്ല: മന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം: സക്കാത്തിന്റെ ഭാഗമായി റംസാൻ കിറ്റ് നൽകാനും മസ്ജിദുകളിലേക്ക് ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും യു.എ.ഇ. കോൺസുലേറ്റ് ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കി ക്കൊടുത്തതെന്ന വിശദീകരണവുമായി മന്ത്രി കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
’കോൺസുലേറ്റ് തന്നെ നേരിട്ടാണ് ഭക്ഷണക്കിറ്റ് ഒരുക്കുന്നതിനും ബന്ധപ്പെട്ട ഏജൻസിക്ക് അതിന്റെ വില നൽകുന്നതിനും തയ്യാറായത്. ഒരു രൂപ പോലും ഞാൻ ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. കോൺസുലേറ്റിന്റെ ആയിരം കിറ്റുകൾക്ക് പുറമെ ഉദാരമതികളായ എന്റെ സുഹൃത്തുക്കളിൽ നിന്ന് സ്വരൂപിച്ച ഒൻപതിനായിരം ഭക്ഷ്യക്കിറ്റുകളുമടക്കം പതിനായിരം ഭക്ഷണക്കിറ്റുകളാണ് തവനൂർ മണ്ഡലത്തിൽ വിതരണം ചെയ്തത്. മത ജാതി പാർട്ടി വ്യത്യാസമില്ലാതെയാണ് ഇവയെല്ലാം നൽകിയത്. മണ്ഡലത്തിലെ പാവപ്പെട്ട മുഴുവൻ മത്സ്യത്തൊഴിലാളികളും ആട്ടോറിക്ഷാ തൊഴിലാളികളും ബാർബർമാരും സ്വകാര്യബസ് തൊഴിലാളികളും ഇതിൽ ഉൾപ്പെടും. അക്കൂട്ടത്തിൽ ബി.ജെ.പിക്കാരും കോൺഗ്രസുകാരും ലീഗുകാരും ഇടതുപാർട്ടിക്കാരും ഒരു പാർട്ടിയിലുമില്ലാത്തവരും എല്ലാമുണ്ട്. ഇതിന്റെ പേരിൽ യു.ഡി എഫ് കൺവീനർ ബെന്നിബഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല’− തൂക്കുമരത്തിലേറാനും തയ്യാൻ എന്ന തലക്കെട്ടിലുളള പോസ്റ്റിൽ ജലീൽ പറയുന്നു.