കോവിഡ്; സർക്കാരിന്റെ എൻട്രൻസ് പരീക്ഷ നടത്തിപ്പിനെ വിമർശിച്ച് ശശി തരൂർ
തിരുവനന്തപുരം: സംസ്ഥാന എൻട്രൻസ് പരീക്ഷയായ കീം 2020ൽ കൊവിഡ് മാനദണ്ഡങ്ങളും ആരോഗ്യ പ്രോട്ടോകോളും പാളി. സംസ്ഥാനത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പരീക്ഷയായിരുന്നു ഇന്നലെ നടന്നത്. പട്ടത്തെ സെന്റ് മേരീസ് സ്‌കൂളിലെ പരീക്ഷ കേന്ദ്രത്തിലായിരുന്നു സംഭവം.
സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി തിരുവനന്തപുരം എംപി ശശി തരൂർ രംഗത്തെത്തി. ‘പരീക്ഷാ കേന്ദ്രത്തിലേക്ക് കയറാനുള്ള കുട്ടികളുടെ തിരക്കിലൂടെ സാമൂഹിക അകല പാലനത്തെ സംസ്ഥാന സർക്കാർ കളിയാക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഒരു സർക്കാർ ഇത്തരത്തിലൊരു മണ്ടത്തരം കാണിക്കില്ല. അതും വിദ്യാർത്ഥികളും എംപിയും പരീക്ഷകൾ മാറ്റിവയ്ക്കാൻ അപേക്ഷിക്കുന്നതിനിടെ.’ കുട്ടികൾ പുറത്തിറങ്ങുന്നതിന്റെ ചിത്രം സഹിതമാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്.
പരീക്ഷയ്ക്ക് കയറുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ വിദ്യാർത്ഥികൾ പാലിച്ചുവെങ്കിലും പരീക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ നിർദേശങ്ങൾ പാലിക്കാനായില്ല. നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പുറത്തേക്കിറങ്ങാൻ തിക്കിത്തിരക്കിയത്. പുറത്താകട്ടെ വിദ്യാർത്ഥികളെ കൊണ്ടുപോകാനായി രക്ഷിതാക്കളും കൂട്ടംകൂടി. സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യപ്രവർത്തകരുടെയും വിലക്ക് ലംഘിച്ചായിരുന്നു ഇത്.

