സംസ്ഥാനത്ത് ബസ് ചാർജ്ജ് കൂട്ടാൻ ധാരണ

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിൽ സംസ്ഥാനത്ത് ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനം. സാമൂഹ്യ അകലം പാലിച്ച് സർവ്വീസ് നടത്തുന്പോഴുള്ള നഷ്ടം നികത്താനാണ് ചാർജ്ജ് കൂട്ടുന്നതെന്നാണ് വിവരം. സാമൂഹിക അകലം പാലിച്ച് സർവ്വീസ് നടത്തുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്നും സർവ്വീസ് നടത്താനാകില്ലെന്നും ബസ് ഉടമ സംഘടനകളുടെ പ്രതിനിധികൾ സർക്കാരിനെ ആവർത്തിച്ച് അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് കൂടിയാണ് തീരുമാനമെന്നാണ് വിവരം.
ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ ഇപ്പോഴുള്ളത്. ലോക് ഡൗണിൽ പൊതുഗതാഗതത്തിന് ഇളവ് കിട്ടിയാലുടൻ ചാർജ്ജ് വർദ്ധന സംബന്ധിച്ച് ഉത്തരവിറക്കും.
ഒരു സീറ്റിൽ ഒരാൾ എന്ന രീതിയലുള്ള നിബന്ധനകൾ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തിൽ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നി ആവശ്യങ്ങളാണ് പ്രവൈറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് ചാർജ്ജ് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഫയൽ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു.