വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ യാത്രക്കാരനെ ലാത്തിയെറിഞ്ഞു വീഴ്ത്തി
കൊല്ലം: കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ൈബക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് അപകടമുണ്ടായി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ചിതറ കിഴക്കുംഭാഗം പന്തവിള വീട്ടിൽ സിദ്ദിഖി (22) നാണു പരുക്കേറ്റത്.⊇
പരുക്കേറ്റ സിദ്ദിഖിനെ പോലീസുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നു സിദ്ദിഖിന്റെ പിതാവ് പറഞ്ഞു. പരിക്കു ഗുരുതരമാണെന്നു കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ബന്ധുക്കള്‍ എത്തിയത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ടു പിടികൂടരുതെന്ന ഹൈക്കോടതി നിർദ്ദേശത്തിനു തൊട്ടു പിന്നാലെയാണ് സംഭവം. പോലീസ് നടപടിയിൽ പ്രതിഷേധിച്ചു നാട്ടുകാർ പാരിപ്പള്ളി - മടത്തറ റോഡ് ഉപരോധിച്ചു. തുർന്ന് എസ്.പിയുടെ നേതൃത്വത്തിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ വച്ച് സംഭവങ്ങൾ ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഇതോടെ ജനങ്ങൾ ഉപരോധം അവസാനിപ്പിച്ചു. ലാത്തിയെറിഞ്ഞ സിവിൽ പോലീസ് ഓഫിസർ ചന്ദ്രമോഹനെ സസ്പെൻഡ് ചെയ്തു. നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൽ കുരുങ്ങിക്കിടക്കുന്നത്. ഇവിടെ ഗതാഗതം പുനസ്ഥാപിക്കാൻ ഒരു മണിക്കൂറിലധികം സമയം എടുക്കും സംഘത്തിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.

