ഗായികയെ സ്നാപ്ചാറ്റിലൂടെ അധിക്ഷേപിച്ച കേസ്: കവിക്കെതിരെയുള്ള ശിക്ഷാവിധി ബഹ്റൈൻ സുപ്രീം കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: പ്രമുഖ ബഹ്‌റൈനി ഗായികയെ ജനപ്രിയ സാമൂഹിക മാധ്യമമായ സ്‌നാപ്ചാറ്റിലൂടെ നിരന്തരമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ കവി കുറ്റക്കാരനാണെന്ന വിധി ബഹ്‌റൈൻ കോർട്ട് ഓഫ് കസേഷൻ ശരിവെച്ചു. 2024-ൽ ഗായികയുടെ സ്‌നാപ്ചാറ്റ് അക്കൗണ്ടിലൂടെ അപകീർത്തികരവും മോശവുമായ പരാമർശങ്ങൾ പ്രസിദ്ധീകരിച്ച് പ്രതി അവർക്ക് മനഃപൂർവം മാനസികവിഷമം ഉണ്ടാക്കിയതായി കോടതി സ്ഥിരീകരിച്ചു. കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ദുരുപയോഗം ചെയ്ത് പരാതിക്കാരിക്ക് മാനസിക ബുദ്ധിമുട്ടുകളും പ്രകോപനവും സൃഷ്ടിച്ചതിനാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
നേരത്തെ ഈ കേസ് പരിഗണിച്ച ലോവർ കോടതി പ്രതിയെ വെറുതെ വിടുകയും ഇതുമായി ബന്ധപ്പെട്ട സിവിൽ കേസ് തള്ളുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഹൈ ക്രിമിനൽ കോർട്ട് ഓഫ് അപ്പീൽ ഈ വിധി റദ്ദാക്കുകയും പ്രതിക്ക് ആറ് മാസം തടവുശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഈ തടവുശിക്ഷയ്ക്ക് പകരം, പരാതിക്കാരിയെ സമീപിക്കാനോ ബന്ധപ്പെടാനോ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാനോ പാടില്ലെന്ന കർശനമായ ഔദ്യോഗിക വ്യവസ്ഥാപിത കരാർ പ്രതിയിൽ നിന്ന് വാങ്ങി റിലീസ് ചെയ്യുകയായിരുന്നു. അപ്പീൽ കോടതിയുടെ വിധിയിൽ പോസ്റ്റുകളിൽ ഗായികയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, അധിക്ഷേപങ്ങൾ ലക്ഷ്യം വെച്ചത് ഗായികയെത്തന്നെയാണെന്ന് തെളിയിക്കുന്നതിനാവശ്യമായ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നുവെന്ന് കോർട്ട് ഓഫ് കസേഷൻ അതിന്റെ വിധിന്യായത്തിൽ വ്യക്തമാക്കി.
rert

