കോളേജ് അദ്ധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതിയെ പിടികൂടാതെ പോലീസ്
മലപ്പുറം: കുറ്റിപ്പുറത്ത് കോളേജ് അദ്ധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതിയെ പിടികൂടാതെ പോലീസ്. കുറ്റിപ്പുറത്തെ കോളേജ് അദ്ധ്യാപികയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിലാണ് കുറ്റിപ്പുറം പോലീസ് നടപടിയെടുക്കാതിരുന്നത്. ഇതോടെ പ്രതിയായ മുഹമ്മദ് ഹാഫിസ് എന്നയാൾ വിദേശത്തേക്ക് കടന്നു.
നേരത്തെ പൊന്നാനിയിലെ കോളേജിൽ അദ്ധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസും കുറ്റിപ്പുറത്തെ കോളേജിൽ അദ്ധ്യാപികയായ യുവതിയും നാലുവർഷത്തോളം ബന്ധമുണ്ടായിരുന്നു. ഇതിനിടെ വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ നിരവധി തവണ പീഡിപ്പിച്ചു. മതംമാറ്റാനും പ്രേരിപ്പിച്ചു. ഇതിനുപിന്നാലെയാണ് യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ നഗ്നദൃശ്യങ്ങളും സ്വകാര്യദൃശ്യങ്ങളും ഇയാൾ സാമൂഹികമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുകയായിരുന്നു.
കുറ്റിപ്പുറം പോലീസിന്റെ അലംഭാവത്തിനെതിരെ യുവതി പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസിനെതിരെ യുവതി പരസ്യമായി രംഗത്തെത്തിയതോടെ ജില്ലാ പോലീസ് മേധാവി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

