മജിസ്ട്രേറ്റിനെ പൂട്ടിയിട്ട് റിമാൻഡ് പ്രതിയെ അഭിഭാഷകർ മോചിപ്പിക്കാൻ ശ്രമിച്ചു
തിരുവനന്തപുരം: മജിസ്ട്രേറ്റിനെ ചേംബറിൽ പൂട്ടിയിട്ട് റിമാന്‍ഡ് പ്രതിയെ അഭിഭാഷകർ മോചിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. മജിസ്ട്രേറ്റ് ദീപ മോഹനെതിരെയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബാർ അസോസിയേഷൻ ഭാരവാഹികളാണ് മജിസ്ട്രേറ്റിനെ പൂട്ടിയിട്ടത്. സി.ജെ.എം എത്തിയാണ് മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെതിരെ ആയിരുന്നു പ്രതിഷേധം. പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ മണിയുടെ ജാമ്യമാണ് കോടതി നിഷേധിച്ചത്. ജാമ്യം നിഷേധിച്ച മജിസ്ട്രേറ്റിന്‍റെ നടപടി ശരിയായില്ലെന്ന് ബാർ അസോസിയേഷൻ പ്രതികരിച്ചു. ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനമാണ് മജിസ്ട്രേറ്റിന്‍റേതെന്നും മജിസ്ട്രേറ്റിനെതിരെ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബാർ അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. ജാമ്യം മജിസ്ട്രേറ്റ് കോടതി ബഹിഷ്കരിക്കാനാണ് ബാര്‍ അസോസിയേഷന്‍റെ തീരുമാനം. മജിസ്ട്രേറ്റിനെ പൂട്ടിയിട്ട നടപടി അസാധാരണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു.

