കേരളസര്‍വകലാശാലയിലെ മാര്‍ക്ക്‌ തട്ടിപ്പ്‌: മോഡറേഷന്‍ റദ്ദാക്കും, സര്‍വകലാശാല അന്വേഷിക്കും


തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ മാര്‍ക്ക്‌ തട്ടിപ്പിനു കാരണമായ മോഡറേഷന്‍ റദ്ദാക്കാന്‍ വൈസ്‌ ചാന്‍സലറുടെ നിര്‍ദ്ദേശം. മോഡറേഷനില്‍ കൃത്രിമം കണ്ടെത്തിയതോടെയാണു നടപടി. തിരിമറിയിലൂടെ മോഡറേഷന്‍ ലഭിച്ചവരുടെ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ പിന്‍വലിക്കും. ക്രൈംബ്രാഞ്ചിനു പുറമേ സര്‍വകലാശാലയുടെ പ്രത്യേക അന്വേഷണത്തിനും തീരുമാനം.
2016 ജൂണ്‍ മുതല്‍ 2019 ജനുവരിവരെ നടത്തിയ പതിനാറോളം ബി.എ, ബി.എസ്‌സി. പരീക്ഷകളിലാണു ക്രമക്കേടിലൂടെ നൂറുകണക്കിനു വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചത്‌. ക്രമക്കേട്‌ നടത്തിയതാരാണെന്നോ എത്ര വിദ്യാര്‍ത്ഥികള്‍ ഇതിലൂടെ ജയിച്ചെന്നോ കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന്‌, ്രൈകംബ്രാഞ്ച്‌ അന്വഷണത്തോടൊപ്പം സ്വന്തം നിലയ്‌ക്ക്‌ അന്വേഷണം നടത്താനും കേരള സര്‍വകലാശാല തീരുമാനിച്ചു. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ട്‌ കണക്കിലെടുത്താകും അന്തിമ തീരുമാനം.
മാര്‍ക്ക്‌ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിനായി രണ്ട്‌ ഡെപ്യൂട്ടി രജിസ്‌ട്രാര്‍മാര്‍ക്കു നല്‍കിയ പാസ്‌വേഡ്‌ ദുരുപയോഗം ചെയ്യപ്പെട്ടെന്നു പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പാസ്‌വേര്‍ഡ്‌ പരീക്ഷാ വിഭാഗത്തിലെ പല ജീവനക്കാര്‍ക്കും നല്‍കിയിരുന്നുവെന്ന്‌ ഇവര്‍ സര്‍വകലാശാലയെ അറിയിച്ചിട്ടുണ്ട്‌. ഇതിലൊരു ഡെപ്യൂട്ടി രജിസ്‌ട്രാര്‍ കഴിഞ്ഞ വര്‍ഷം തസ്‌തിക മാറിപ്പോയിട്ടും അവരുടെ പാസ്‌വേഡ്‌ മരവിപ്പിച്ചില്ല. ഇതേ തസ്‌തികയില്‍ പിന്നീടെത്തിയ ഉദ്യോഗസ്ഥയുടെ പാസ്‌വേഡും ദുരുപയോഗം ചെയ്യപ്പെട്ടതായാണു റിപ്പോര്‍ട്ട്‌.
തോറ്റ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്താന്‍ വൈസ്‌ ചാന്‍സലര്‍ സംസ്ഥാന പോലീസ്‌ മേധാവിക്കു കത്ത്‌ നല്‍കി. പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷണം നടത്തണമെന്നാണ്‌ ആവശ്യം. സര്‍വ്വകലാശാല നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്‌ അടിയന്തരമായി ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കി. പ്രോ വൈസ്‌ ചാന്‍സലറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഇന്നു തെളിവെടുക്കും. അടുത്ത സിന്‍ഡിക്കറ്റ്‌ യോഗത്തിനുമുമ്പ്‌ സമിതി റിപ്പോര്‍ട്ട്‌ നല്‍കും. പരീക്ഷാഭവനിലെ ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്‌തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed