കൂടത്തായി: ഷാജുവിനെയും പിതാവ് സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കൂടത്തായികൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവും അദ്ധ്യാപകനുമായ ഷാജുവിനെയും പിതാവ് സക്കറിയാസിനേയും വീണ്ടും ചോദ്യംചെയ്യുന്നു. ഷാജുവിന്‍റെ മകന്‍, മുഖ്യപ്രതി ജോളി, നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.വടകര തീരദേശ പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. ഷാജുവിനെയും ജോളിയേയും ഒന്നിച്ചിരുത്തി പോലീസ് ചോദ്യം ചെയ്യുകയാണ്. ലഭിച്ച മൊഴികളും, തെളിവുകളും ഷാജുവിന്‍റെയും സക്കാറിയാസിന്‍റേയും പങ്ക് സംശയാതീതമായി തെളിയിക്കാനാവുമെന്ന് ഉറപ്പായാൽ ഇന്ന് അറസ്റ്റ് ചെയ്തേക്കും.കൃത്യമായ തെളിവുകൾ ലഭിക്കാതെ തിടുക്കത്തിൽ അറസ്റ്റ്ചെയ്യുന്നത് പിന്നീട് കേസിന്‍റെ ഭാവിയെ ദുർബലപ്പെടുത്തുമെന്ന നിയമോപദേശം അനുസരിച്ചാണ് വളരെ ശ്രദ്ധാപൂർവമുള്ള പോലീസിന്‍റെ നീക്കം. ഷാജു, പിതാവ് സക്കറിയാസ്, ജോളിയുടെ ഉറ്റസുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൺ എന്നിവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
ജോളിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയും പിന്നീട് ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താനുമാണ് അന്വേഷണസംഘം തീരുമാനിച്ചത്. നേരത്തെ മൂന്ന് തവണ എസ്പി ഓഫീസിൽവച്ചും അര ഡസനിലധികം തവണ വീട്ടിൽവച്ചും ഷാജുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് മതിയെന്ന ഉത്തരമേഖലാ ഐജിയുടെ നിര്‍ദേശപ്രകാരം ഷാജുവിനെ വിട്ടയയ്ക്കുകയായിരുന്നു.സിലിയുടെ മരണത്തില്‍ ഷാജുവിന് പങ്കുള്ളതായി സിലിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അറസ്റ്റ് രേഖപ്പെടുത്താതെ ശാസ്ത്രീയമായ തെളിവുകള്‍ കൂടി ലഭിച്ച ശേഷം നടപടി സ്വീകരിക്കാനായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചത്. സിലി ജീവിച്ചിരിക്കെതന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്നതിന്‍റെ തെളിവുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്.

