കുമ്പനാട് അപകടത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചാമത്തെ ആളും മരണത്തിന് കീഴടങ്ങി
തിരുവല്ല: കുമ്പനാട് നാലു പേര്‍ അപകടത്തില്‍ പെട്ട മരണമടഞ്ഞ സംഭവത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ ആളും മരിച്ചു. ഗുരുതരാവസ്ഥയിലായില്‍ അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനീഷാണ് മരണമടഞ്ഞത്. കാര്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ അപകടത്തില്‍ ഇയാളുടെ നാലു സുഹൃത്തുക്കളും തല്‍ക്ഷണം മരണമടഞ്ഞിരുന്നു.
സംഭവത്തില്‍ ഇരവിപേരൂർ മംഗലശേരിയിൽ ജോബി, പാറോലിൽ അനൂപ്, വാക്കിയമണ്ണിൽ ബെൻ എന്നിവർ തൽക്ഷണം മരിച്ചു. ഇവരുടെ സുഹൃത് അനിൽ പിന്നീട് ആശുപത്രിയിലും മരണത്തിന് കീഴടങ്ങി. കാറിലുണ്ടായിരുന്ന അഞ്ചാമത്തെയാൾ അനീഷ് കുമാറിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.
കോട്ടയത്തുനിന്നും പത്തനംതിട്ടക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്. തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന കാര്‍. സെപ്തംബര്‍ 22 ന് രാത്രി എട്ടരയോടെ കുമ്പനാട് പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ, എതിർദിശയിൽവന്ന ബിസിനടിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടം കണ്ടിട്ടും മറ്റു വാഹനങ്ങള്‍ നിര്‍ത്താതെ വന്നതോടെ മൂന്ന് മണിക്കൂറിന് ശേഷമാണ് അനീഷിനെയും അനിലിനെയും ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിഞ്ഞത്.

