ദുരിതാശ്വാസ ക്യാന്പിൽ ആത്മവിശ്വാസം പകർന്ന് മുഖ്യമന്ത്രി
വയനാട്: പ്രളയബാധിതരോടൊപ്പം സർക്കാർ ഉണ്ടെന്ന ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ മേപ്പാടി ദുരിതാശ്വാസ ക്യാന്പിൽ.ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്നും ആദ്യം രക്ഷാപ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടിൽ നിന്ന് ഇറങ്ങിവന്നവർ പലവിധത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടർന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സർക്കാർ കൂടെയുണ്ടാകും എന്ന ഉറപ്പാണ് തന്നെ കാത്തിരുന്ന ദുരിതബാധിതർക്ക് മുഖ്യമന്ത്രി നൽകിയത്.
ദുരന്തബാധിത മേഖലകൾ സന്ദർശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഉണ്ട്. വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

