നാഗഞ്ചേരി മനയ്ക്കൽ വാസുദേവൻ നന്പൂതിരി അന്തരിച്ചു
പെരുന്പാവൂർ: കേരളത്തിൽ ജീവിച്ചിരുന്ന അവസാന ജന്മികളിൽ ഒരാളായ നാഗഞ്ചേരി മനയ്ക്കൽ വാസുദേവൻ നന്പൂതിരി അന്തരിച്ചു. 15,000 ഹെക്ടർ കൃഷിഭൂമിയുടെ ഉടമയും ഒന്‍പതോളം ക്ഷേത്രങ്ങളുടെ ഊരണ്മക്കാരനുമായിരുന്ന അദ്ദേഹം ഭൂപരിഷ്‌കരണ നിയമത്തിലൂടെ എല്ലാം നഷ്ടപ്പെട്ട് മൂന്ന് സെന്റിലെ ചെറിയ കൂരയിലായി താമസം.
പ്രായാധിക്യത്തെത്തുടർന്ന് അവശതയിലായ അദ്ദേഹം ഇളയമകനൊപ്പമാണ് കഴിഞ്ഞിരുന്നത്. പ്രശസ്ഥമായ പെരുന്പാവൂർ ഇരിങ്ങോൾ വനത്തിന്റെയും അതിനുള്ളിലെ ദുർഗ്ഗാ ക്ഷേത്രത്തിന്റെയും ഉടമയായിരുന്നു വാസുദേവൻ നന്പൂതിരി.
പ്രായത്തിന്റെ അവശതയിൽ 107ാം വയസ്സിൽ പെരുന്പാവൂർ അല്ലപ്രയിലെ മൂന്നര സെന്റിലെ കൂരയിലായിരുന്നു വാസുദേവൻ നന്പൂതിരി താമസിച്ചിരുന്നത്.
തുടർന്ന് ക്ഷേത്രം നടത്തിക്കൊണ്ട് പൊകാൻ പറ്റാത്ത സാഹചര്യമായപ്പോൾ ഇരിങ്ങോൾ വനവും ക്ഷേത്രവും തിരുവിതാങ്കൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കുകയായിരുന്നു. കടുത്ത ദാരിദ്ര്യത്തിനിടയിലും ക്ഷേത്രത്തിന്റെ കൈയ്യിലുണ്ടായിരുന്ന 200 കിലോ സ്വർണാഭരണങ്ങളും ചെന്പ്, ഓട്ടുപാത്രങ്ങളും ദേവസ്വം ബോർഡിന് സൗജന്യമായി നൽകുകയും ചെയ്തു.
തിരുവിതാംകൂർ രാജാക്കന്മാർ സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്‌ന ശേഖരവും ഒരുകാലത്ത് മനയ്ക്ക് സ്വന്തമായിരുന്നു. കന്നിക്കൊയ്ത്തും മകര കൊയ്ത്തും കഴിഞ്ഞാൽ ഒന്നേകാൽ ലക്ഷം പറ നെല്ല് ആണ് ഇല്ലം മുറ്റത്ത് ഒരു കാലത്ത് ഉണ്ടായിരുന്നത്.
മുന്നോട്ട് പോകുവാൻ നിവർത്തിയില്ലാത്ത സാഹചര്യത്തിൽ 1980 കളിയിലാണ് തുച്ഛമായ തുകയ്ക്ക് നാഗഞ്ചേരി മന പെരുന്പാവൂർ നഗരസഭയ്ക്ക് വാസുദേവൻ നന്പൂതിരി കൈമാറുന്നത്. മന വിറ്റുകിട്ടിയ പണം കൊണ്ടാണ് രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം അല്ലപ്രയിലെ മൂന്ന് സെന്റിലെ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലേക്ക് താമസം മാറ്റിയത്.
പിന്നീട് വർഷങ്ങൾക്ക് മുന്‍പ് സർക്കാർ നാഗഞ്ചേരി മനയിൽ നിന്നും സർക്കാർ പാട്ടത്തിന് എടുത്ത തിരുവനന്തപുരത്തുള്ള ഒരേക്കർ 63 സെന്റ് സ്ഥലം തിരികെ പിടിക്കാന്‍ ശ്രമം നടത്തി. എന്നാൽ, വഴുതക്കാട് ഗണപതിക്ഷേത്രത്തിന് വടക്കുവശത്തുള്ള സ്ഥലം മറ്റുള്ളവർ കൈയ്യേറുകയായിരുന്നു. അതിന് പകരമായി തിരുവനന്തപുരം നഗരത്തിൽ മൂന്ന് സെന്റ് സ്ഥലം അനുവദിക്കാൻ റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. ഈ സമയം ആ സ്ഥലത്ത് ഇഎംഎസിന്റ് പ്രതിമ വയ്ക്കാൻ ഉപയോഗിച്ചുകൊള്ളുവെന്ന് പറഞ്ഞ് അന്നത്തേ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നയനാർക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. സമൃദ്ധി മാത്രം കണികണ്ടുണർന്നിരുന്ന സ്വസമുദായത്തിന് ദാരിദ്ര്യക്കടൽ കാട്ടിക്കൊടുത്തയാളാണ് ഇ.എം.എസ് എന്ന് നാഗഞ്ചേരി കത്തിൽ പറഞ്ഞു.
ഒരു പക്ഷെ കേരളം സാക്ഷിയായ രണ്ട് വലിയ പ്രളയങ്ങൾക്കും സാക്ഷ്യം വഹിച്ച വ്യക്തിത്വമാണ് നാഗഞ്ചേരി വാസുദേവൻ നന്പൂതിരി.

