പി.എസ്.സി റാങ്ക് പട്ടികയിൽ ക്രമക്കേട്;പി.എസ്.സി ആസ്ഥാനത്തേക്ക് കെ.എസ്.യു-യൂത്ത്കോൺഗ്രസ് മാർച്ച്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിഎസ്‌സി റാങ്ക് പട്ടികയിൽ ഉയർന്ന റാങ്കുകളിൽ ഇടംപിടിച്ചതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും കെഎസ്‌യുവും. റാങ്ക് പട്ടികയിൽ ക്രമക്കേട് നടന്നന്നെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു-യൂത്ത്കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.മാർച്ച് കവാടത്തിനു സമീപം പോലീസ് തടഞ്ഞു. പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പിഎസ്‌സി ചെയർമാനെ കാണാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. മാർച്ചിന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത് ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.
കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റുമായ ശിവരഞ്ജിത്ത് റാങ്ക് പട്ടികയിൽ ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ എ.എൻ.നസീം പട്ടികയിലെ 28-ാം റാങ്കുകാരനായും ഇടം നേടിയത് വിവാദമായിരുന്നു. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പി.പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്.

